അഭിനന്ദനാർഹമായി കെ.എസ്.ആർ.ടി.സി. ഡ്രൈവറും കണ്ടക്ടറും…..

കരുനാഗപ്പള്ളി : പരിചിതമില്ലാത്ത വഴികളിലൂടെ കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞെത്തിയതു കണ്ട് നാട്ടുകാർ അമ്പരന്നു. ഇടറോഡുകളിലൂടെ മരണപ്പാച്ചിലുമായി ആ ബസ് പറന്നത് ഒരു ജീവനു വേണ്ടി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശിവഗിരിയിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ കരുനാഗപ്പള്ളി പിന്നിട്ടപ്പോഴായിരുന്നു സംഭവം.ശക്തികുളങ്ങര സ്വദേശി സുധാംബികയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് കുഴഞ്ഞു വീണു. ഉത്സവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണവും. ദേശീയ പാതയിൽ പുതിയകാവിൽ നിന്നും കിഴക്കോട്ട് അരമത്തുമഠം വഴിതിരിച്ചുവിട്ടതോടെ രോഗിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ ബസ്സിന്റെ പാച്ചിലായിരുന്നു.


യാത്രക്കാരിയുടെ ജീവനു വേണ്ടി കെ എസ് ആർ ടി സി ബസ് മിന്നലായതോടെ റോഡ് യാത്രക്കാർ പലരും ബസ് ഡ്രൈവറെ കാര്യമറിയാതെ ചീത്ത വിളിച്ചെങ്കിലും ഡ്രൈവർ കെ എസ് ജയൻ കുലുങ്ങിയില്ല. ഇടവഴികളിലൂടെ ബസ് പാഞ്ഞു. തൊണ്ണൂറോളം യാത്രക്കാരുമായിട്ടായിരുന്നു എ ടി എം 64 എന്ന കോട്ടയം ഡിപ്പോയിലെ ബസിന്റെ മിന്നൽ യാത്ര. മണപ്പള്ളിയും കാമ്പിശ്ശേരി ജംഗ്ഷനും കറ്റാനവും കടന്ന് ബസ് കായംകുളത്തേക്ക് പാഞ്ഞു. ഇതിനിടെ കണ്ടക്ടർ പി എസ് സന്തോഷ് കുമാറും സഹയാത്രികരും ചേർന്ന് രോഗിക്ക് പ്രഥമ ശ്രുശ്രൂഷയും നൽകി. ഇതിനിടെ ബസ് റൂട്ട് മാറിയെങ്കിലും പല സ്ഥലങ്ങളിലും ഇറങ്ങേണ്ട യാത്രക്കാരും സഹകരിച്ചു. കായംകുളത്തെത്തിയതോടെ ആംബുലൻസിൽ സുധാംബികയെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാനുമായി. മന കരുത്തോടെ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച ജീവനക്കാർക്കു ചുറ്റും അഭിനന്ദന പ്രവാഹവുമായി യാത്രക്കാരും കൂടി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !