കരുനാഗപ്പള്ളി : വി. ടി. ഭട്ടതിരിപ്പാടിന്റെ നാടകം ‘അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്’ വർഷങ്ങൾക്കു ശേഷം അരങ്ങിൽ. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിലെ വേദിയിലാണ് നാടകം അരങ്ങേറിയത്.
കേരളത്തിലെ പ്രശസ്തനായ സാമൂഹ്യ നവോത്ഥാന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്ന വി. ടി. ഭട്ടതിരിപ്പാട് ഒരു തീപ്പന്തം പോലെ വലിച്ചെറിഞ്ഞ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകം വീണ്ടും അരങ്ങിൽ വിസ്ഫോടനമായി. സ്ത്രീ ശാക്തീകരണത്തിന്റെ പുതുവഴികൾ തേടി അവർ വീണ്ടും അരങ്ങത്തെത്തി.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിന് പേരാണ് നാടകം കാണാനെത്തിയത്. ആദ്യ അവതരണത്തിനു തന്നെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ കുടുംബശ്രീയുടെ സഹകരണത്തോടെ രൂപീകരിച്ച പെണ്ണകമെന്ന വേറിട്ട വനിതാ കൂട്ടായ്മയാണ് ഒൻപത് പതിറ്റാണ്ടിനു ശേഷം നാടകം വേദിയിലെത്തിച്ചത്.
1929 ഡിസംബർ 24 ന് യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാം വാർഷികത്തിന് തൃശൂരിലാണ് ആദ്യമായി നാടകം അരങ്ങേറിയത്. മൂല നാടകത്തിൽ 16 രംഗങ്ങളും 26 കഥാപാത്രങ്ങളുമുൾപ്പടെ ആറ് മണിക്കൂറായിരുന്നു നാടകം. ഇതിനെ ആറ് രംഗങ്ങളും 13 കഥാപാത്രങ്ങളുമായി ചുരുക്കിയാണ് നാടകത്തിന്റെ സ്വതന്ത്ര നാടകാവിഷ്കാരം നിർവ്വഹിച്ചിരിക്കുന്നത്.
ഒരു നൂറ്റാണ്ടിനിപ്പുറവും വി. ടി. ഉൾപ്പടെ ഉയർത്തിപ്പിടിച്ച ലക്ഷ്യം ഇനിയും യാഥാർത്ഥ്യമായിട്ടിലെന്നും അദൃശ്യമായ മറകൾക്കുള്ളിലേക്ക് സ്ത്രീകൾ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യത്തിന്റെ വെളിച്ചത്തിലാണ് തങ്ങൾ ഈ ചരിത്രദൗത്യത്തിന് തയ്യാറായതെന്നും നാടക പ്രവർത്തകർ പറയുന്നു.
സാമൂഹ്യ പരിഷ്കർത്താക്കൾ ഉയർത്തിപ്പിടിച്ച യഥാർത്ഥ സ്ത്രീ മുന്നേറ്റത്തിന്റെ ആവശ്യകത ഇനിയും അകലെയാണെന്ന് ഈ നാടകം ഇന്നിന്റെ സാമൂഹ്യ മനസാക്ഷിക്കു മുന്നിൽ ഉറക്കെ പ്രഖ്യാപിക്കുകയാണ്. അതിനുതകുന്ന തരത്തിൽ വർത്തമാനകാലത്തിന്റെ പ്രശ്നങ്ങളോട് പ്രതികരിച്ചു കൊണ്ടുള്ള സ്വതന്ത്ര ആവിഷ്കാരമായാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എല്ലാത്തരം പീഢനങ്ങളും ഏറ്റുവാങ്ങി പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടുന്ന സ്ത്രീയുടെ ദൈന്യത വെളിവാക്കുന്ന രംഗ ശിൽപ്പത്തോടെയാണ് നാടകം ആരംഭിക്കുന്നത്. അനാചാരങ്ങളുടെ അകത്തളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസം തേടി പുറപ്പെടുന്ന നായകൻ മാധവനും അയാളെ പ്രണയിക്കുന്ന ദേവകിയുമാണ് പ്രധാന കഥാപാത്രങ്ങൾ. എന്നാൽ കുടുംബത്തിലെ മൂത്ത നമ്പൂതിരിയ്ക്കു മാത്രം വേളി വിധിച്ചിരിക്കുന്ന സമൂഹത്തിൽ നിസ്സഹായരായ ഇവർക്കു വേണ്ടി കോടതി വഴി പോരാടുന്ന ദേവകിയുടെ സഹോദരൻ കുഞ്ചുവും 13 കാരിയെ വേളി കഴിയ്ക്കാനെത്തുന്ന എൻപതുകാരൻ വിരൂപാക്ഷൻ നമ്പൂതിരിയും അച്ഛൻ നമ്പൂതിരിയും, ഉഴിത്രനും, ഓതിക്കനും, മുത്തശ്ശിയും ഇട്ടങ്ങേലിയുമെല്ലാം പ്രേക്ഷക മനസിനെ പിടിച്ചുലയ്ക്കും. പുതു ലോകത്തിന്റെ പ്രഭാതത്തിലേക്ക് ചുവടു വച്ചിറങ്ങുന്ന പെൺകരുത്തിന്റെ സന്ദേശം പകർന്നുള്ള നൃത്തശിൽപ്പത്തോടെയാണ് നാടകം അവസാനിക്കുന്നത്.
സാമൂഹ്യ സന്നദ്ധതയാൽ ഒത്തുചേർന്ന ഒരു സംഘം പ്രവർത്തകരാണ് നാടകത്തിനു പിന്നിൽ. പുരോഗമന കലാസാഹിത്യ സംഘം ഏരിയാ പ്രസിഡന്റ് വി.പി. ജയപ്രകാശ് മേനോനും മറിമായം, മുൻഷി തടങ്ങിയ പരമ്പരകളുടെ രചനയിലൂടെ ശ്രേദ്ധേയനായ വടക്കുംതല ശ്രീകുമാറും ചേർന്നാണ് നാടകത്തിന്റെ സ്വതന്ത്ര ആവിഷ്കാരം നിർവ്വഹിച്ചിരിക്കുന്നത്.
പ്രശസ്ത നാടക പ്രവർത്തകൻ മൈനാഗപ്പള്ളി മോഹനാണ് സംവിധാനം. നാടക പ്രവർത്തകരായ ഗോപൻ കൽഹാരം, ഷെമീൻ,ചന്ദ്രൻ പിള്ള, സൈനു ലബ്ദീൻ, കടത്തൂർ മൻസൂർ എന്നിവരെ കൂടാതെ പെണ്ണകം പ്രവർത്തകരും അദ്ധ്യാപികമാരായ ബിന്ദുമേനോൻ ,ആശാ ശ്യാം, ശ്രീരേഖ, പത്താം ക്ലാസ് വിദ്യാർത്ഥിനി മീനാക്ഷി എന്നിവരും വിവിധ ഗ്രന്ഥശാലകളിലെ വനിതാ വേദി പ്രവർത്തകരും ബാലവേദി കുട്ടികളുമാണ് സ്ത്രീ കഥാപാത്രങ്ങളെ അനശ്വരമാക്കുന്നത്.
അദ്ധ്യാപകനായ രൂപേഷ്, ഗ്രന്ഥശാലാ പ്രവർത്തകരായ അനിൽ പാലവിള, പ്രവീൺ മനയ്ക്കൽ, അനന്തൻ പിള്ള, എന്നിവരോടൊപ്പം വടക്കുംതല ശ്രീകുമാറും നാടകത്തിൽ വേഷമിടുന്നു. ശബ്ദസംവിധാനം മുനമ്പത്ത് നൗഷാദും, ശബ്ദ നിയന്ത്രണം കെ സാജനും ഏകോപനം കെ ജി ശിവപ്രസാദും നിർവ്വഹിക്കുന്നു.
താലൂക്ക് ലൈബ്രറി കൗൺസിൽ ഏറ്റെടുത്ത കാലത്തിനൊപ്പം മാറ്റത്തിനൊപ്പം എന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത നിരവധി പദ്ധതികളിൽ ഒന്നായ 'റീജിയണൽ വുമൺ കോൺക്ലേവിന്റെ' ഭാഗമായി തയ്യാറാക്കിയ നാടകം പുതിയ കാലത്തിന്റെ സ്ത്രീ സാക്ഷ്യമായി മാറുകയാണെന്ന് മുഖ്യ സംഘാടകനും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ വി. വിജയകുമാർ പറഞ്ഞു.
കടപ്പാട് : സുരേഷ് വെട്ടുകാട്ട്