കരുനാഗപ്പള്ളിയിൽ വാൾ എലിവേറ്റഡ് ഹൈവേയ്ക്ക് പകരം ഫ്ലൈഓവർ നിർമ്മിക്കണം…. കേന്ദ്ര മന്ത്രിയ്ക്ക് കത്ത്….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ വാൾ എലിവേറ്റഡ് ഹൈവേയ്ക്ക് പകരം ഫ്ലൈഓവർ നിർമ്മിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. നാഷണൽ ഹൈവേ അതോറിറ്റി ചെയർപേഴ്സൺ അൽക്ക ഉപാധ്യയയുമായി എം.പി. ചർച്ചനടത്തി.

കരുനാഗപ്പള്ളിയിൽ വാൾ എലിവേറ്റഡ് ഹൈവേയ്ക്ക് പകരം ഫ്ലൈഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റോഡ്, ഉപരി തല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി ഗിരിധർ ആംനെ എന്നിവർക്ക് കെ സി വേണുഗോപാൽ എം.പി. കത്ത് നൽകി., തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റി ചെയർപേഴ്സൺ അൽക്ക ഉപാധ്യയയുമായി എം.പി. ചർച്ചനടത്തി .

വാൾ എലിവേറ്റഡ് ഹൈവേ നിർമ്മിച്ചാൽ ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഗതാഗത പ്രശ്‌നങ്ങളും, ജനങ്ങളുടെ പ്രായോഗിക സങ്കീർണതകളും എം.പി. ചെയർപേഴ്സണെ ബോധ്യപ്പെടുത്തി.

വാൾ എലിവേറ്റഡ് ഹൈവേ നിലവിൽ വന്നാൽ കരുനാഗപ്പള്ളി നഗരത്തെ ഒരുവൻ മതിൽകെട്ടി രണ്ടായി തിരിക്കുന്ന രീതിയിലായി അത് മാറും. എലിവേറ്റഡ് ഹൈവെയ്ക്ക് ഇരുവശവും കേവലം 7 മീറ്റർ മാത്രമുള്ള ഇടുങ്ങിയ സർവീസ് റോഡ് മാത്രമായി നഗരത്തിലെ ഗതാഗത സൗകര്യം പരിമിതപ്പെടുകയും ചെയ്യുമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. വാൾ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്ന പ്രദേശത്ത് ഇരുപത്തഞ്ചിലധികം ചെറുതും വലുതുമായ റോഡുകൾ ഹൈവേയിലേക്ക് വന്നുചേരുന്നുണ്ട്.

ഹൈവേ ഇരുവശങ്ങളിലും സ്ഥാപനങ്ങളിലും മറ്റും ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ഹൈവേ മുറിച്ചു കടക്കണമെങ്കിൽ നഗരമദ്ധ്യത്തിലുള്ള ഒരു ചെറിയ അണ്ടർ പാസ്സേജ് മാത്രമാണ് ആണ് എലിവേറ്റഡ് ഹൈവേ യുടെ രൂപകല്പനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്നതും ഏറ്റവും വലിയ ന്യൂനതായാണ്. ഇത് നഗരത്തിലെ ട്രാഫിക് കുരുക്ക് സങ്കീർണമാക്കുകയും, ഇപ്പോൾ തന്നെ ബൈ റോഡുകളിൽ നിന്നുമുള്ള വാഹനങ്ങളുടെ വലിയതോതിലുള്ള വരവും തിരികെ പോക്കും നിരവധി സമയം ട്രാഫിക് കുരുക്കുകൾ ഉണ്ടാകുന്ന അവസ്ഥ കൂടുതൽ മോശമാക്കുകയും ചെയ്യും.

അനുദിനം വളരുന്ന ടൗണിൽ ഇപ്പോൾ പാർക്കിംഗ് സൗകര്യം പോലും പരിമിതമാണ്. ഓവർ ബ്രിഡ്ജ് നിർമ്മിച്ചാൽ ഇതിന് ശാശ്വത പരിഹാരം കാണാൻ കണ്ടെത്തുവാനും നഗരത്തിൻറെ സ്വാഭാവികതയെ പ്രതികൂലമായി ബാധിക്കുന്നത് തടയാൻ കഴിയുമെന്നും, നിർദിഷ്ട ഹൈവേ വികസനം ഉണ്ടായാൽ നഗരത്തിലെ അതിലെ നിരവധി ടാക്സി സ്റ്റാൻഡുകൾ ഇല്ലാതെയാവും തുടങ്ങി കരുനാഗപ്പള്ളി എം.എൽ.എ സി.ആർ.മഹേഷ് ഉന്നയിച്ച പ്രശ്നങ്ങളും നഗരം അഭിമുഖീകരിക്കുന്നതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ആശങ്കകളും നാഷണൽ ഹൈവേ അതോറിറ്റി ചെയർപേഴ്സണെയും ഉദ്യോഗസ്ഥരെയും ചർച്ചയിൽ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വേണുഗോപാൽ പ്രസ്‌താവനയിൽ പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !